യേശുദാസ് വില്യം. നോട്ടിക്കല്‍ ടൈംസ് കേരള നിയമസഭ: കുറ്റവിചാരണയാണോ..അമര്‍ഷമാണോ..ശത്രുതായോടെയുള്ള പരിഹാസമാണോ..എന്തായാലും കൊള്ളാം പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ പ്രതിപക്ഷംനേരിടുന്ന വാക്ശരങ്ങള്‍ക്ക് സമാനതകളില്ല.കഴിഞ്ഞ പത്തുകൊല്ലം പ്രതിപക്ഷത്തിരുന്നു അനുഭവിച്ച ദുരിതങ്ങള്‍ക്കും കെടുതികള്‍ക്കും കണക്കുപറയുകയാണ് കോണ്‍ഗ്രസ്സ്.ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് ഭരണപക്ഷത്തിന്റെ ആക്രമണം സുനാമിയായിട്ടാണ് പ്രതിപക്ഷ നിരയിലേക്ക് അടിച്ചുകയറിയത്.നിയമസഭയിലെ കന്നിക്കാരും പരിണിതപ്രജ്ഞരും ഒന്നിച്ചു ആക്രമിച്ചത് പ്രതിപക്ഷ നേതാവിനെ മാത്രം.എല്ലാം കേട്ടു നിശബ്ദനായി പിണറായി വിജയന്‍ ഇരുന്നു.ഒരിക്കലും പൊട്ടിത്തെറിച്ചില്ല,ക്ഷോഭിച്ചു കൊണ്ട് എഴുന്നേറ്റില്ല.എല്ലാം സശ്രദ്ധം കേട്ടിരുന്നു.കെ.എന്‍.ബാലഗോപാലും,മുഹമ്മദ് റിയാസ്സും,കെവി.സുമേഷും തിരിച്ചാക്രമിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്‌തെങ്കിലും ഒന്നും ഏശിയില്ല. യുദ്ധമുഖത്ത് നിലയുറപ്പിക്കുന്ന സൈന്യാധിപന്‍മാരെയൊന്നും പ്രതിപക്ഷ നിരയില്‍ കണ്ടില്ല.കഴിഞ്ഞ രണ്ടു ദിവസമായി നാല്പതു അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അതിന്റെ പരിക്കുകളും,പ്രയശ്ചിത്തവുമായി പ്രതിപക്ഷം ഇറങ്ങി.പുതിയ തന്ത്രങ്ങളാവിഷ്‌ക്കരിച്ചു നാളെ വരാനായി.അസംബ്ലി ഹാളിന്റെ വാതായനങ്ങളില്‍ തിങ്ങി നിറഞ്ഞു നിന്ന കോണ്‍ഗ്രസ്സുകാര്‍ക്കിടയിലൂടെ അവര്‍ ടി.എന്‍ ബാലഗോപാല്‍ ,കെവി സുമേഷ്, കെ.യു.ജനീഷ്‌കുമാര്‍, അങ്ങിനെ നാലഞ്ചു പേര്‍ പടിക്കെട്ടുകളിറങ്ങി പോകുന്നതു കണ്ടു.രണ്ടു മാസം മുന്‍പ് ഇവിടെ ഇങ്ങെനെ ആയിരുന്നോ ഇവര്‍… ജനാധിപത്യത്തിന്റെ വല്ലാത്ത കരുത്തും, സൗന്ദര്യവും, സംഹാരത്തിന്റെ പരദാഹവും ഇവിടെ കാണാനായി .യഥാര്‍ത്ഥത്തില്‍ സിപിഎംന് വിനയായത് അവരുടെ ആള്‍ക്കാരായിരുന്നവര്‍ തന്നെയായിരുന്നു. സി.പി ജോണ്‍ ,കെ.കെ രമ,കുഞ്ഞുകൃഷ്ണന്‍ ടി.കെ.ഗോവിന്ദന്‍,ജി.സുധാകരന്‍ തുടങ്ങിയവരുടെ വാക്കുകളും ചലനങ്ങളും നോട്ടവുമൊക്കെ പ്രതിപക്ഷനിരയിലേക്കു പറന്നു ചെല്ലുന്ന അമ്പുകളായി. നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യദിനം ജീ.സുധാകരന്‍ അവരെ സുന്ദരമായി ആക്രമിച്ചു.സൈദ്ധാന്തികമായും,ചരിത്രം പറഞ്ഞും കമ്യൂണിസത്തെക്കുറിച്ചു പറഞ്ഞും ആക്ഷേപിച്ചു.പ്രതിപക്ഷനിര വാ പിളര്‍ന്നിരുന്നപ്പോള്‍ ഭരണപക്ഷം അതു കൈയ്യടിച്ച് ആഘോഷിച്ചു.സാംബശിവന്റെ കഥ പറച്ചിലിന്റെ പോലെയുള്ള രസം കയറിയ ജി.സുധാകരന്റെ ഒമ്പതുമിനിട്ടു നേരത്തെ പ്രസംഗത്തില്‍ ലെനിനിന്റെയും,കുമാരനാശാന്റെയും വയലാറിന്റെയുമൊക്ക ഉദ്ധരണികള്‍ അനര്‍ഗളമായി ഒഴുകിക്കൊണ്ടിരുന്നു.സമയമോര്‍പ്പിച്ച് സ്പീക്കര്‍ തിരുവഞ്ചിയൂര്‍ ബെല്ലമര്‍ത്തിയപ്പോള്‍ തീരല്ലേയെന്നു സന്ദര്‍ശകഗാലറിയിലിരുന്നവര്‍ ആശിച്ചിട്ടുണ്ടാവും.എന്തായാലും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ അപ്പോള്‍ സീറ്റിലില്ലായിരുന്നു.ജീ.സുധാകരനെ സിപിഎം എതിര്‍ പ്രാണിയാക്കിയതല്ലേ.അദ്ദേഹത്തിനു അര്‍ഹമായതെന്തെങ്കിലും നല്‍കിയാല്‍ പോരായിരുന്നോയെന്നു തൊട്ടടുത്തിരുന്നവര്‍ അടക്കം പറഞ്ഞു. രാണ്ടാം ദിവസം ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.പാര്‍ട്ടി മീറ്റിംഗുകളിലും മറ്റും മാത്രം പറയുന്ന രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്നു സഭാ സമക്ഷം വിളിച്ചു പറഞ്ഞപ്പോള്‍ ആര്‍ക്കു ചേതം.വിജയശ്രീലാളിതനായി സത്യപ്രതിജ്ഞക്കു തിരുവനന്തപുരത്തേക്കു വന്നപ്പോള്‍ തന്റെ ചിത്രം പതിച്ച വണ്ടി ആക്രമിക്കുകയും ഫ്‌ളക്‌സ് വലിച്ചു കീറുകയും ചെയ്തന്നു ഗോവിന്ദന്‍ മാസ്‌റര്‍ പറഞ്ഞു.തന്നെ കൂവിയോടിച്ച മലപ്പട്ടത്തും ആന്തൂരും,മൊറാഴയും കിട്ടിയ ഭൂരിപക്ഷം വോട്ടുകളും സാഖാക്കളുടേതായിരുന്നുവെന്നും മാസ്റ്റര്‍ പറഞ്ഞപ്പോള്‍ കൈയ്യടിയുയര്‍ന്നു.നൂറു പുഷ്പങ്ങള്‍ വിരിയട്ടെയെന്ന മാവോ സൂക്തവും മാഷ് പറഞ്ഞു.കോണ്‍ഗ്രസ്സുകാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ചെയ്തികള്‍ എണ്ണിയെണ്ണി പറഞ്ഞു.വിഴിഞ്ഞം ഉല്‍ഘാടനത്തിനു ബിജെപി നേതൃത്വത്തെ ക്ഷണിച്ചതും,ഉമ്മന്‍ചാണ്ടിയുടെ പേരു തമസ്‌ക്കരിച്ചതും അബിന്‍വര്‍ക്കി ആക്രമണോല്‍സുകതയോടു പറഞ്ഞു. റഹ്മത്തുള്ള കന്നി പ്രസംഗത്തില്‍ പാര്‍ലമെന്‍ംറിലും പഞ്ചായത്തിലും തോറ്റപ്പോഴും പാഠം പഠിച്ചില്ലന്നു പറഞ്ഞു.ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയും നേടി.കോഴിക്കോടു നോര്‍ത്തില്‍ ജയിച്ച കെ.ജയന്ത് ചോദിച്ചു.ബംഗാളില്‍ ഞങ്ങള്‍ തോറ്റു എന്നാല്‍ ഞങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലുണ്ട്.എന്നാല്‍ സിപിഎം ബംഗാളില്‍ തോറ്റു അവരെല്ലാം എങ്ങോട്ടു പോയി.ബിജെപിയിലേക്കു പോയി. പണച്ചാക്കുകാരെയാണ് സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്നത്.അതുകൊണ്ട് ഇക്കുറി ഭൂരിപക്ഷം മുന്നിരട്ടിയായയെന്നു രണ്ടാം തവണയും സഭയിലെത്തിയ കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.കോതമംഗലത്തു നിന്നും ജയിച്ചുവന്ന ഷിബു തെക്കുംപുറവും കന്നി പ്രസംഗം മനോഹരമാക്കി.എം.നൗഷാദിനെ ഇരവിപുരത്തു തോല്‍പിച്ചു സഭയിലെത്തിയ ആര്‍എസ്പിയുടെ വിഷ്ണു മോഹന്‍ കന്നി പ്രസംഗത്തില്‍ സിപിഎം തെറ്റു തിരുത്തണമെന്നും.യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ആര്‍ എസ്സ്.പി ആണെന്നും പറഞ്ഞു. ബിജെപി അംഗങ്ങളുടെ നിലപാടുകള്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധം പോലെയായി.ഡീല്‍ ആരുമായിട്ടെന്ന ചര്‍ച്ച ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ കൊരുക്കുമ്പോള്‍ ബിജെപി തരാതരം പോലെ രണ്ടു മുന്നണിയെയും ആക്രമിക്കുന്നു.അടിയന്തിരപ്രമേയചര്‍ച്ചയില്‍ വോക്കൗട്ട് പ്രസംഗത്തിനായി ബിജെപി അംഗം ഗോപകുമാര്‍ എഴുന്നേറ്റപ്പോള്‍ സ്പീക്കര്‍ സംസാരിക്കുവാന്‍ അവസരം കൊടുത്തു അതിനെ പ്രതിപക്ഷം എതിര്‍ത്തുകൊണ്ടു തിരിച്ചെത്തി.അടിയന്തിരപ്രമേയ നോട്ടിസില്‍ ഒപ്പിടാത്ത കക്ഷികള്‍ക്കു പ്രസംഗിക്കുവാന്‍ അവസരമില്ലന്ന ചട്ടം പ്രതിപക്ഷനേതാവ് ചൂണ്ടുക്കാണിച്ചു.സഭയിലെ പരിചയക്കുറവാണന്നും ഇതു കീഴ്‌വഴക്കമാകില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.അതാണ് ബിജെപി സഭയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പുതിയ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നു ഇരുമുന്നണികല്‍ക്കും പരിഭ്രാന്തിയുണ്ട്. കെ.യു ജനീഷ്‌കുമാര്‍ തോല്‍വി സമ്മതിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്നു നാട്ടുമ്പുറത്തെ കമ്മ്യൂണിസ്റ്റു പച്ചപോലെ പടര്‍ന്ന് ഒരു കോട്ടയാവുമെന്നും കേരളത്തെ പൊന്നുപോലെ ആ കോട്ടക്കുള്ളില്‍ സംരക്ഷിക്കുമെന്നും ഗദ്ഗദകണ്ഠനായി പറഞ്ഞത് പ്രതിപക്ഷത്തിനു ചെറുതല്ലാത്ത ഉര്‍ജ്ജം പകര്‍ന്നു നല്‍കി. വേലിയേറ്റം: കൊണ്ടോട്ടിയില്‍ നിന്നും വിജയിച്ചു വന്ന ടി.പി അഷറഫലിയുടെ ആവിശ്യം ഈ സര്‍ക്കാര്‍ സഹിഷ്ണത എന്നൊരു മന്ത്രാലയം കൂടി തുടങ്ങണം.
അസംബ്ലി കോക്ക്‌ടെയില്‍……..പ്രതിപക്ഷത്തിനുമേല്‍ ആക്രമണത്തിന്റെ ശരമാരി..
RELATED ARTICLES
