കൊച്ചി: ചൈനീസ് ശക്തി വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായ പരിമിതികൾ മറികടന്ന് ഇന്ത്യ, മേഖലയിലെ നാവിക സാന്നിദ്ധ്യംവർധിപ്പിക്കേണ്ടതുണ്ടെന്ന് ന്യൂഡൽഹി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ സെന്റർ ഫോർ സെക്യൂരിറ്റി, സ്ട്രാറ്റജി ആൻഡ് ടെക്‌നോളജി(സി.എസ്.എസ്.ടി.) ഡയറക്ടർ രാജേശ്വരി പിള്ളൈ രാജഗോപാലൻ. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്(സി.പി.പി.ആർ.) കൊച്ചി, യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ സഹകരണത്തോടെ ഇന്തോ-പെസഫിക് നയം: സമുദ്ര കാഴ്ചപ്പാട് പുനർചിന്തനം ചെയ്യുമ്പോൾഎന്ന വിഷത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
തങ്ങളുടെ തന്ത്രപരമായ താത്പര്യങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഒത്തുചേരുന്ന സാഹചര്യത്തിൽ ഇന്ത്യയും യു.എസും ഇന്തോ പസഫിക്മേഖലയിലെ സമുദ്ര സുരക്ഷാ ചട്ടക്കൂട് മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്ന് വെബിനാറിൽ ആവശ്യമുയർന്നു.
മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിൽ ഇരു രാജ്യങ്ങൾക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് ആരംഭ പ്രസംഗത്തിൽ യു.എസ് കോൺസുലേറ്റ്ജനറലിലെ പബ്ലിക് അഫയർസ് ഓഫീസർ ആനി ലി ശേഷാദ്രി അഭിപ്രായപ്പട്ടു.
ലോകത്തിലെ അപൂർവമായ ബന്ധങ്ങളിലൊന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും അവർ ചൂണ്ടികാട്ടി.
ഇന്ത്യ-യു.എസ്. സഹകരണം; നേരിട്ടുള്ള സുരക്ഷാ സഹകരണം, നയതന്ത്ര, മാനദണ്ഡ ശ്രമങ്ങൾ, സമുദ്ര ശേഷി വർദ്ധിപ്പിക്കൽ എന്നീവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സി.എസ്.എസ്.ടി.യിലെ ഏഷ്യ മാരിടൈം ട്രാൻസ്‌പറൻസി ഇനിഷിയേറ്റീവ് ഡയറക്ടർ ഗ്രിഗറി ബി. പോളിങ് സംസാരിച്ചത്. തെക്കൻ ചൈന കടലിൽ ചൈനയുടെ അവകാശവാദങ്ങൾ അംഗീകരിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായതാത്പര്യങ്ങൾക്കൊപ്പം മേഖലയിലെ സമുദ്ര നിയമവും ക്രമസമാധാനവും തകർക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മണിപാൽസർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ജിയോപൊളിറ്റിക്സ് ആൻഡ് ഇൻറർനാഷണൽ റിലേഷൻസിലെ പ്രൊഫസറും എഴുത്തുകാരനുംഗവേഷകനുമായ ഡോ. ലോറൻസ് പ്രഭാകർ വില്യംസ് ചർച്ചകൾ നിയന്ത്രിച്ചു. സദ്ദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്കും പ്രഭാഷകർ ഉത്തരം നൽകി.