പുള്ളിപ്പടവന്‍ തിമംഗലസ്രാവ് അഷ്ടമുടിക്കായലില്‍ വന്നു.

0
701

ബേണി ഫെര്‍ണാന്റെസ്. കൊല്ലം ശക്തികുളങ്ങര: അഷ്ടമുടിക്കായലിലെ ഫാത്തിമ ഐലന്റെിലേക്കു നീന്തിക്കയറിയ കൂറ്റന്‍ തിമിംഗല സ്രാവ് മല്‍സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വിസ്മയക്കാഴ്ച്ചയായി.വീശുകാരും,കക്കാ തൊഴിലാളികളും കടല്‍പണിക്കാരും അധിവസിക്കുന്ന ഫാത്തിമ ഐലന്റെിലേക്ക് വേലിയിറക്ക സമയത്താണ് നിറയെ വെളുത്ത പുള്ളികളുള്ള സ്രാവ് വന്നണഞ്ഞത്.പതിനട്ടടിയിലേറെ നീളവുംമൂന്നു ടണ്ണിലേറെ തൂക്കവും കണക്കാക്കപ്പെടുന്ന കൂറ്റന്‍ സ്രാവ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ക്ക് അമ്പരപ്പും,ഭയവും തോന്നിപ്പിച്ചെങ്കിലും പിന്നീട് റോപ്പില്‍ ബന്ധിച്ചു മറുകരയിലെത്തിക്കുവാന്‍ ശ്രമം തുടങ്ങി. കടലിന്റെ ആഴപരപ്പില്‍ നിന്നും കുഞ്ഞുങ്ങളെ പ്രസവിക്കുവാന്‍ ‘വിരിവം’ എന്നു പഴമക്കാര്‍ വിളിക്കുന്ന വലിയ വട്ടത്തലയന്‍ സ്രാവുകള്‍ അഷ്ടമുടിക്കായലില്‍ വരുത്തു പോക്ക് പതിവായിരുന്നു.കായലിലെ മാലിന്യവും,മണല്‍ വാരലും,ആഴക്കുറവുമൊക്ക അഷ്ടമുടിക്കായലിലെ ഗര്‍ഭ ഗൃഹങ്ങളില്‍ നിന്നും വിരിവങ്ങളെ അകറ്റി നിര്‍ത്തിയിരുന്നു.എന്തു തന്നെയായാലും വലിയ പുള്ളിത്തലയന്‍ സ്രാവിന്റെ സാന്നിദ്ധ്യം കായലിലേക്ക് ഇപ്പോഴും സ്രാവുകള്‍ എത്താറുണ്ടന്ന വിശ്വാസം ഉറക്കുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് സാബ്രാണിക്കോടിയില്‍ കരയിലേക്കു നീന്തിക്കയറിയ വിരിവത്തിനെ കീഴ്‌പെടുത്തുവാന്‍ ശ്രമിച്ച മല്‍സ്യത്തൊഴിലാളികള്‍ക്കു ഗുരുതര പരിക്കു സംഭവിച്ചിരുന്നു.വലിപ്പമേറിയ സ്രാവിനെ അപ്രതീക്ഷിതമായി കാണുന്ന മല്‍സ്യത്തൊഴിലാളികള്‍ ഭയചകിതരാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അപ്രതീക്ഷിതമായി വന്ന അതിഥിയെ വള്ളത്തില്‍ ബന്ധിച്ച് മുക്കാടു പള്ളിക്കടവില്‍ എത്തിച്ചിട്ടുണ്ട്.പ്രദേശത്തെ കൗണ്‍സിലറായ ദീപു ഗംഗാധരന്‍ ഫിഷറീസ് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നു നോട്ടിക്കല്‍ ടൈംസിനോടു പറഞ്ഞു. അനക്കമറ്റ നിലയില്‍ കിടക്കുന്ന സ്രാവിന് ജീവന്‍ നഷ്ടമായോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കായലിലൂടെയുള്ള സഞ്ചാരത്തില്‍ ട്രോളിംഗ് ബോട്ടുകളുടെ പ്രൊപ്പല്ലറുകളോ,അടിഭാഗമോ ഇടിച്ചു പരിക്കുണ്ടാകനുമുള്ള സാധ്യത ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here