യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
1983 ജൂണ്‍ 15 ലെ കടല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് നാലു പതിറ്റാണ്ടുകള്‍ തികയുന്നു.കേരളത്തിലെ ഏറ്റവും പ്രമുഖമായശക്തികുളങ്ങര തീരഗ്രമത്തില്‍ ഇടിത്തീപോലെ പടര്‍ന്ന കടല്‍ ദുരന്ത വാര്‍ത്തയായിരുന്നു അത്.കേട്ടവര്‍ കേട്ടവര്‍ ഹാര്‍ബറിലേക്കും പുലിമുട്ടിലേക്കും ഓടി.. കൊടും ദുരന്തത്തിന്റെ മുഖച്ഛായയൊന്നും അഴിമുഖത്തെ കടലിലും പ്രകൃതിയിലും കണ്ടില്ല. ചെറിയ ചാറ്റല്‍ മഴയും ഇരുളു കറുപ്പും മാത്രം.എന്നാല്‍ അന്നവിടെ നിന്നവരുടെ മനസ്സില്‍ ജൂണ്‍ പതിനഞ്ച് എന്നന്നേക്കുമായി ഒരു കറുത്ത ദിനമാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. നിമിഷങ്ങള്‍ കഴിഞ്ഞതോടെ കടല്‍ പണിക്കു പോയ ബോട്ടുകളുടെ അടയാളങ്ങള്‍ അഴിമുഖത്തു കൂട്ടം കൂടി നിന്നവര്‍ക്ക് കറുത്ത പൊട്ടു പോലെ ദൃശ്യമായി.ആധിയും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങളായിരുന്നു.സ്ത്രീകളുള്‍പ്പടെയുള്ള പുരുഷാരം നിലവിളിയും പായാങ്കുമായി ആര്‍ത്തലക്കുമ്പോള്‍ ആദ്യം കണ്ട ബോട്ട് അഴിമുഖം കടന്നു.ശക്തികുളങ്ങര പുലിമുട്ടിന്റെ മുനമ്പില്‍ നിന്നവര്‍ തീരത്തേക്ക് വന്ന ബോട്ടിനൊപ്പം ഓടിക്കൊണ്ടിരുന്നു. ബോട്ടിനുള്ളില്‍ സാധാരണയുള്ള പണിക്കാരെക്കാള്‍ കൂടുതല്‍ ആളുകളുമായിട്ടാണ് ബോട്ടു കരയിലേക്കു വന്നത്.അടുത്ത ബോട്ടിലേക്ക് ആള്‍ക്കാര്‍ ഇരച്ചു ചെന്നു.രക്ഷപ്പെടുത്തിക്കൊണ്ടുവന്നവരെ കരയിലറക്കി.ആശുപത്രിയിലേക്ക് മാറ്റി.കടലില്‍ ഒത്തിരി ബോട്ടുകള്‍ മുങ്ങിപ്പോയിട്ടുണ്ട്. കൈയ്യില്‍ കിട്ടിയവരുമായി ഞങ്ങള്‍ കരപിടിച്ചതാണ് ബോട്ടിന്റെ സ്രാങ്ക് പറഞ്ഞ വാക്കുകള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി.
ഉള്‍ക്കടലിലെ ദുരന്തത്തില്‍ തകര്‍ന്നബോട്ടുകളില്‍ നിന്നും രക്ഷപ്പെട്ടവരെയും,പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് പിന്നെയും പിന്നെയും ബോട്ടുകള്‍ വന്നു.എന്തിനും എല്ലാം മറന്ന് ചാടിയിറങ്ങുന്ന ശക്തികുളങ്ങരയിലെ ധീരന്‍മാരായ മല്‍സ്യത്തൊഴിിലാളികള്‍ കിട്ടിയ ട്രോളിംഗ് ബോട്ടുകള്‍ കെട്ടഴിച്ചു വിട്ടു.കടലില്‍ അകപ്പെട്ടു പോയ ഉറ്റവരെയും ഉടയവരെയും രക്ഷിക്കാനായി കടലിലേക്കു പോയി.ശക്തികുളങ്ങര ഇടവക ഉള്‍പ്പെടുന്ന പ്രദേശത്ത് വീടൊന്നിന് ഒരു ബോട്ടുള്ള കാലമായിരുന്നു അത്. ഉച്ച കഴിഞ്ഞതോടെ കര്‍ക്കിടകത്തിലെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ എല്ല രൗദ്ര ഭാവങ്ങളും കടല്‍ പുറത്തെടുത്തു.അഴിമുഖത്ത് തീരമാലകള്‍ ഉയരത്തിലായി.ബോട്ടുകളെപ്പോലും എടുത്തു മറിക്കുന്ന തിരമാലകള്‍.മരിച്ചവരെയും കൊണ്ട് പിന്നെയും ബോട്ടുകള്‍ വന്നു കൊണ്ടിരുന്നു.ശക്തികുളങ്ങര ഹാര്‍ബറിന്‍ തെക്കുവശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ നിരന്നു.
രക്ഷാദൗത്യത്തിനായി നീണ്ടകര തുറമുഖത്തു നങ്കൂരമിട്ടിരുന്ന ജീവന്‍രക്ഷക് കടലിലേക്കു പോകണമെന്ന ആവിശ്യം ഉയര്‍ന്നു. പിന്നെയത് പ്രക്ഷോഭമായി.തിരുവനന്തപുരത്തു നിന്നും അനുമതി കിട്ടിയില്ലന്ന പറഞ്ഞു പോര്‍ട് അധികൃതര്‍ ഉദ്ദ്യോഗസ്ഥര്‍ ടഗ്ഗ് കെട്ടഴിച്ചില്ല.ഉദ്ദ്യോഗസ്ഥരുടെ കുറ്റകരമായ അലംഭാവത്തിന് വലിയ വില കൊടുക്കേണ്ടി വന്നു.ദുരന്തവും പ്രതിഷേധവും അമര്‍ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നിന്നു. അതു പ്രതിഫലിപ്പിക്കാതെ ഇറങ്ങിയ ദിനപത്ര കെട്ടുകള്‍ പിറ്റേന്ന് ശക്തികുളങ്ങരയുടെ തിരുമുഖത്ത് കൂട്ടിയിട്ടു കത്തിച്ചു.രാഷ്ട്രീയക്കാരെ ഉപരോധിച്ചു.
കടലില്‍ എന്താണു നടന്നതെന്ന് ആരും അന്വേഷിച്ചു ചെന്നില്ല.ആയിരത്തിഅഞ്ഞൂറിലധികം ബോട്ടുകള്‍ കടലില്‍ പണിക്കു പോകുന്ന ശക്തികുളങ്ങര ഹാര്‍ബറില്‍ അഴിമുഖത്തു നിന്നും തെക്കു പടിഞ്ഞാറ് പണിക്കു പോയ നൂറുകണക്കിനു ബോട്ടുകളുണ്ട്.ഇതില്‍ ചില ഫിഷിംഗ് ഗ്രൗണ്ടുകളില്‍ നിന്ന ബോട്ടുകളെയാണ് ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ദുരന്തം വിതച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചുഴലിക്കാറ്റാവാം,അല്ലെങ്കില്‍ ടൊര്‍ണാഡോ എന്ന പ്രതിഭാസമാകാം.അന്ന് കടലില്‍ മറ്റു ദിക്കുകളിലേക്കു പണിക്കു പോയി തിരിച്ചത്തിയവര്‍ കരയിലെത്തുമ്പോഴാണ് ദുരന്തത്തെക്കുറിച്ച് അറിയുന്നതു തന്നെ.കരയില്‍ നിന്നും പന്ത്രണ്ടു നോട്ടിക്കല്‍ മൈലിനുള്ളിലാണ് അന്ന് തടി കൊണ്ടു നിര്‍മ്മിച്ച മുപ്പത്തി രണ്ടടി ബോട്ടുകള്‍ പണിക്കു പോകുന്നത്.കടല്‍ക്ഷോഭത്തില്‍ പെട്ടു തകര്‍ന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും തീരക്കടലില്‍ ഒഴുകി നടന്നു.22ആളുകള്‍ മരിച്ചു.മരുത്തടി വളവില്‍തോപ്പില്‍ നിന്നും,പള്ളിക്കടപ്പുറത്തുനിന്നും മല്‍സ്യത്തൊഴിലാളികള്‍ വളളമിറക്കി തെരച്ചില്‍ നടത്തി.കടലറിവും നീന്തല്‍ അറിയാവുന്നവരും തടിക്കഷണത്തിലും മറ്റും പിടിച്ചു കിടന്നവര്‍ ഭൂരിഭഗവും രക്ഷപ്പെട്ടു. നാല്‍പത്തി മൂന്നു ബോട്ടുകള്‍ തകര്‍ന്നു. സീസണ്‍കാലത്ത് അന്യ നാടുകളില്‍ നിന്നും കടല്‍പ്പണിക്ക് ടെംപററി പോസ്റ്റില്‍ പണിക്കു പോകുന്നവരുണ്ട്.രാവിലെ പണിക്കു പോകുമ്പോള്‍ ആളു തികഞ്ഞില്ലെങ്കില്‍ ബോട്ടുകാര്‍ കയറ്റി കൊണ്ടു പോകുന്നരാണ് ഇവര്‍ ഊരും പേരും അറിയാത്ത ഇവര്‍ക്ക്് കടല്‍പണി തന്നെ വശമുണ്ടാകണമെന്നില്ല.അങ്ങിനെ പോയവരുടെ എണ്ണമോ വിവരമോ ആരു നല്‍കുവാനാണ്.
കടല്‍ ദുരന്തത്തില്‍ പെട്ടു മരിച്ചവരെയും,അതിജീവിച്ചവരെയും,രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെയും ശക്തികുളങ്ങരയിലെപ്രവാസികളായ പിന്‍ തലമുറക്കാരുടെ സംഘടനയായ സ്പാസ് ഓര്‍ക്കുന്നു.അന്നത്തെ കരുത്തന്‍മാരായ സ്രാങ്കുമാരെയും ആദരിക്കുന്നു.ശക്തികുളങ്ങര പ്രവാസി അസ്സോസിയേഷനാണ് (സ്പാസ്) വരുന്ന ജൂണ്‍ പതിനഞ്ചിന് ഈ ഓര്‍മ്മദിനം ഒരുക്കുന്നത്്.അന്ന് വൈകുന്നേരം ദുരന്തത്തില്‍ പെട്ടവര്‍ക്കായി ശക്തികുളങ്ങര സെന്റെ ജോണ്‍.ഡി.ബ്രിട്ടോ ദേവാലയത്തില്‍ നടത്തുന്ന അനുസ്മരണ ദിവ്യബലിയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ആദരിക്കല്‍ ചടങ്ങും നടക്കും.
കടല്‍ദുരന്തത്തിന്റെ ഓര്‍മ്മകളുമായി ജൂണ്‍ 15
RELATED ARTICLES