മോഹന്‍.
സംഗീതസാഗരം എം എസ് ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ബാബുക്കയുടെ ഒരു ഓര്‍മ്മദിനംകൂടി ഒക്ടോബര്‍ ഏഴിന് പൂര്‍ത്തിയാവുന്നു.ഓര്‍ത്തുവെക്കുവാന്‍ നിരവധി ഓര്‍മ്മകളും അപൂര്‍വ്വസുന്ദര ഗാനങ്ങളും പകര്‍ന്നു തന്ന മാസ്്റ്ററുടെ ജീവിതം മലയാളികളുടെ മനസ്സില്‍ മായാതെ നിലനില്‍ക്കും .മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് മുഹമ്മദ് സബീര്‍ ബാബുരാജ് എന്നാണ്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വിസ്മരിക്കാതെ മലയാളികള്‍ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും മലബാര്‍ മാപ്പിളപ്പാട്ടിന്റെയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളില്‍ ആദ്യമായി ചേര്‍ത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങള്‍ അന്യമായിരുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍ തുടങ്ങിയ ഗാനരചയിതാക്കള്‍ക്ക് പ്രചോദനമായി.
കോഴിക്കോട്ട് ടി. അബുബക്കറുടെ (അബുക്ക – ഫുട്‌ബേള്‍) യങ് മെന്‍സ് ക്ലബ്ബില്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ കൂടെ ഗാനമേളയില്‍ പങ്കെടുത്തു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. നാടകങ്ങളുടെ സംഗീതസംവിധായകനായി. ആദ്യനാടകമായിരുന്നു ‘ഇങ്ക്വിലാബിന്റെ മക്കള്‍'(1951).
ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പില്‍ ഭാസിയുടെ യുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നു. പി. ഭാസ്‌കരന്റെ തിരമാല (1950) എന്ന ചിത്രത്തില്‍ വിമല്‍കുമാര്‍ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയില്‍ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടര്‍ന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ കാഴ്ചവെച്ചു. ഈ കാലയളവില്‍ ആ അനുഗൃഹതീനില്‍ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങള്‍ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ ‘കടലേ… നീലക്കടലേ’ എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
മികച്ച ഗാനങ്ങള്‍
എല്ലം മികച്ച ഗാനങ്ങള്‍ അതില്‍ ഏറ്റവും മികച്ച ഗാനങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ് .
ചില ഗാനങ്ങള്‍ ചേര്‍ക്കുന്നു
താമസമെന്തേ വരുവാന്‍
ഏകാന്തതയുടെ അപാര തീരം
വാസന്തപഞ്ചമി നാളില്‍
അറബിക്കടലൊരു മണവാളന്‍
(ഭാര്‍ഗ്ഗവീനിലയം)
പ്രാണസഖി ഞാന്‍ വെറുമൊരു
അവിടുന്നിന്‍ ഗാനം കേള്‍ക്കാന്‍
ഒരു പുഷ്പം മാത്രമെന്‍
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല (പരീക്ഷ )
സൂര്യകാന്തീ (കാട്ടുതുളസി)
ഒരു കൊച്ചു സ്വപനത്തിന്‍(തറവാട്ടമ്മ )
മാമലകള്‍ക്കപ്പുറത്ത് (നിണമണിഞ്ഞ കാല്പാടുകള്‍)
തളിരിട്ട കിനാക്കള്‍ തന്‍ (മൂടുപടം)
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന (പാലാട്ടുകോമന്‍)
കദളിവാഴക്കൈയ്യിലിരുന്ന് (ഉമ്മ)
സുറുമയെഴുതിയ മിഴികളെ (ഖദീജ)
ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു (കാട്ടുതുളസി)
വസന്ത പഞ്ചമി നാളില്‍ (ഭാര്‍ഗവി നിലയം)
ആദിയില്‍ വചനമുണ്ടായി (ചേട്ടത്തി )
ഇന്നലെ മയങ്ങുമ്പോള്‍
താമരക്കുമ്പിളല്ലൊ മമ ഹൃയം
(അന്വേഷിച്ചു കണ്ടെത്തിയില്ല)
പാവാട പ്രായത്തില്‍
ഇക്കരെയാണെന്റെ താമസം
(കാര്‍ത്തിക)
അനുരാഗ ഗാനം പോലെ (ഉദ്യോഗസ്ഥ)
കടലെ നീല കടലെ (ദ്വീപ്)
അകലെ അകലെ നീലാകാശം (മിടുമിടുക്കി)
അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്‍)
ആദ്യത്തെ കണ്മണി (ഭാഗ്യജാതകം)
ഇന്നെന്റെ കരളിലെ
ഒരു കൊട്ട പൊന്നുണ്ടല്ലോ
(കുട്ടിക്കുപ്പായം)
ബാബുരാജ് ഈണമിട്ട ഗാനങ്ങള്‍ അധികവും രചിച്ചത് പി. ഭാസ്‌കരനാണ്. വയലാര്‍-ദേവരാജന്‍ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്‌കരന്‍-ബാബുരാജ് ടീമും. നിരവധി ഗാനങ്ങള്‍ ഇരുവരുമൊന്നിച്ച് ഉണ്ടായിട്ടുണ്ട്. വയലാര്‍, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി. കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
1970-നുശേഷം ബാബുരാജിന്റെ ജീവിതം തകര്‍ച്ചയുടെ വക്കിലെത്തിച്ചേര്‍ന്നു. അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗിയാക്കി. അവസാനകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. ഒടുവില്‍, 1978 ഒക്ടോബര്‍ 7-ന് തന്റെ 49-ആം വയസ്സില്‍ ചെന്നൈയിലെ ഒരു ജനറല്‍ ആശുപത്രിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം അടുത്തുള്ള പള്ളിയില്‍ സംസ്‌കരിച്ചു.
മോഹന്‍.